അഴിയൂർ: അഴിയൂർ പഞ്ചായത്തിൽ വാർഡ് മെമ്പർക്കെതിരെ അഴിമതി ആരോപണവുമായി ബിജെപി. എൽജെഡി നേതാവും പതിനാലാം വാർഡ് മെമ്പറുമായ മാട്ടാണ്ടി പ്രമോദിന് എതിരെയാണ് ബിജെപി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി അഴിമതി ആരോപണവുമായി രംഗത്ത് എത്തിയത്.
കാഞ്ഞിരത്തിങ്കൽ ഡ്രൈനേജ് പുതുക്കി പണിതപ്പോൾ അവിടെ ഉണ്ടായിരുന്ന പഞ്ചായത്ത് ആസ്തിക്ക് കീഴിൽ വരുന്ന പഴയ ഡ്രൈനേജിന്റെ കരിങ്കല്ലുകൾ വാർഡ് മെമ്പറും, മറ്റൊരു സിപിഎം പ്രാദേശിക നേതാവും ചേർന്ന് സ്ഥലത്തെ സിപിഎം അനുഭാവിയായ വ്യക്തിക്ക് മറിച്ച് വിറ്റെന്നാണ് ഉയരുന്ന ആരോപണം.
ഏഴാം തീയ്യതി രാവിലെയാണ്
വാർഡ് മെമ്പർ സ്വന്തം നിലയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പരസ്യം നൽകി പഞ്ചായത്ത് സെക്രട്ടറിയോ പ്രസിഡണ്ടോ അറിയാതെ കരിങ്കല്ലുകൾ വിൽപ്പന നടത്തിയത്. സംഭവം വിവാദമായതോടെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ മെമ്പർ രാത്രി 10:30 ന് വിൽപ്പന റദ്ദ് ചെയ്യുന്നതായി സാമൂഹ്യമാധ്യമങ്ങളിൽ പരസ്യം നൽകി ആരോപണങ്ങളിൽ നിന്ന് തലയൂരാൻ ശ്രമിക്കുകയായിരുന്നു. ഈ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി വി സുബീഷ് ,ജന: സെക്രട്ടറി മിഥുൻ ലാൽ എന്നിവർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. തുടർന്ന് ബിജെപി പ്രവർത്തകർ വാർഡിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു സുബീഷ് പി വി, മണ്ഡലം പ്രസിഡന്റ് ടി പി വിനീഷ്, ജന സെക്രട്ടറി വി പി അനിൽ കുമാർ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് അരുൺ അവിക്കര എന്നിവർ സംസാരിച്ചു , അക്ഷയ്,വിജീഷ്, വിശ്വൻ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.