പുതുച്ചേരിയിലെ പുതിയ മന്ത്രിസഭയുടെ വകുപ്പ് വിഭജനം പൂർത്തിയായി. മുഖ്യമന്ത്രി എൻ. രംഗസാമി ആഭ്യന്തരം, ധനകാര്യം, ആരോഗ്യം, തദ്ദേശസ്വയംഭരണം, വാണിജ്യ നികുതി, എക്സൈസ്, റവന്യൂ, പൊതുഭരണം എന്നീ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യും. മന്ത്രിസഭയിലെ മറ്റ് അഞ്ച് മന്ത്രിമാർക്കുള്ള വകുപ്പുകളും ഔദ്യോഗികമായി നിശ്ചയിച്ചു നൽകിയിട്ടുണ്ട്.
മന്ത്രി നമശ്ശിവായത്തിന് വൈദ്യുതി, സ്കൂൾ വിദ്യാഭ്യാസം, തൊഴിൽ എന്നീ വകുപ്പുകളാണ് നൽകിയിരിക്കുന്നത്. പൊതുമരാമത്ത്, ടൂറിസം, മത്സ്യബന്ധനം, നിയമം എന്നീ സുപ്രധാന വകുപ്പുകൾ മന്ത്രി മല്ലാടി കൃഷ്ണറാവുവിന് കൈമാറി. ആദിദ്രാവിഡ ക്ഷേമം, ഭവനനിർമാണം, കലാ-സാംസ്കാരിക വകുപ്പ്, തൊഴിൽ ക്ഷേമം എന്നിവയാണ് മന്ത്രി രാജവേലുവിന്റെ ചുമതലയിലുള്ള വകുപ്പുകൾ.
മന്ത്രി ശിവകൊഴുന്തു ഗതാഗതം, സാമൂഹിക ക്ഷേമ വകുപ്പ് എന്നിവ കൈകാര്യം ചെയ്യുമ്പോൾ, മന്ത്രി രാജേന്ദ്രന് കൃഷി, മൃഗസംരക്ഷണം, സിവിൽ സപ്ലൈസ് (പൊതുവിതരണ വകുപ്പ്), ജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതല നൽകി. ഭരണനിർവഹണം കൂടുതൽ വേഗത്തിലാക്കാൻ പുതിയ വകുപ്പ് വിഭജനം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
