മാഹി: ശോച്യാവസ്ഥയിലായ മാഹി പാലത്തിന്റെ കാര്യത്തിൽ ദേശീയപാതാ അധികൃതർ സമർപ്പിച്ച സത്യവാങ്ങ്മൂലം തൃപ്തികരമല്ലെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ശാസ്ത്രീയ പഠനം നടത്താതെയാണ് പരാതിക്കാരായ മയ്യഴിക്കൂട്ടം മാഹിപാലം അപകടാവസ്ഥയിലാണെന്ന് ഹരജി നൽകിയതെന്നും പാലം സുരക്ഷിതമാണെന്നും എൻ.എച്ച്.എ.ഐ കോടതിയെ അറിയിച്ചിരുന്നു. ഇതിനെതിരെ മയ്യഴിക്കൂട്ടം നൽകിയ ഹരജിയിലാണ് ദേശീയ പാത അധികൃതരുടെ സത്യവാങ്ങ് മൂലത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയത്. മാഹി പാലം വിഷയത്തിൽ അധികൃതർ നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ രേഖകൾ ഹൈക്കോടതിക്ക് നൽകണം. ഭാരവാഹനങ്ങൾ പാലത്തിലൂടെ കടന്ന് പോകുന്നത് സുരക്ഷിതമാണെന്ന് അധികൃതർ എന്ത് അടിസ്ഥാനത്തിലാണ് ഉറപ്പു നൽകുന്നതെന്ന് ബോധ്യപ്പെടുത്തണമെന്നും ഇടക്കാല ഉത്തരവിൽ കോടതി ആവശ്യപ്പെട്ടു. മാഹി പാലത്തിന്റെ നിലവിലുള്ള അവസ്ഥ സംബന്ധിച്ച് വിശദമായ റിപോർട്ട് ഹൈക്കോടതി എൻ.എച്ച്.എ.ഐയിൽ നിന്ന് തേടിയിരുന്നു. മാഹി പാലത്തിലൂടെയുള്ള യാത്രാ ദുരിതം അവഗണിക്കുന്ന സാഹചര്യത്തിൽ തലശ്ശേരി മാഹി ദേശീയ പാതയിൽ
ഗതാഗത നിയന്ത്രണമേർപ്പെടുത്തണം എന്നതുൾപ്പടെയുള്ള ആവശ്യവുമായി മയ്യഴിക്കൂട്ടം പൊതു താൽപര്യ ഹരജിയുമായി ഹൈകോടതിയിലെത്തിയത്. ഈ വിഷയത്തിൽ പാലം സുരക്ഷിതമാണെന്ന എൻ.എച്ച്.എ.ഐയുടെ മറുപടിയിലാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്. മാഹിപാലം സുരക്ഷിതമാണെന്ന വസ്തുത ശാസ്ത്രീയമായി തെളിയിക്കണമെന്നാണ് കോടതിയുടെ നിരീക്ഷണം. മയ്യഴിക്കുട്ടത്തിന് വേണ്ടി സുപ്രീം കോടതി അഭിഭാഷകൻ മനോജ്. വി.ജോർജാണ് കോടതിയിൽ ഹാജരായത്. മാഹി പാലം വിഷയത്തിൽ ദേശീയപാതാ അധികൃതരുടെ ഇരട്ടത്താപ്പിനുള്ള തിരിച്ചടിയാണ് കോടതിയുടെ നിരീക്ഷണമെന്ന് മയ്യഴിക്കൂട്ടത്തിന് വേണ്ടി ഹരജി നൽകിയ ഒ.വി. ജിനോസ് ബഷീർ പറഞ്ഞു.
#tag:
Mahe