ന്യൂമാഹി :തെരുവ് നായ്ക്കളുടെ ശല്യം കാരണം പൊറുതിമുട്ടിയ മങ്ങാട് കാട്ടുപന്നികളുടെ ഉപദ്രവവും. ജനവാസ കേന്ദ്രങ്ങളിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമായതോടെ രാത്രിയിൽ ജനം പുറത്തിറങ്ങാൻ ഭയക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഓട്ടോറിക്ഷ, ഇരുചക്ര യാത്രികരും അപകടത്തിൽ പെട്ടിരുന്നു. അതോടൊപ്പം കൃഷി നാശവുമുണ്ട്. രാത്രിയിലും പുലർച്ചയും പുറത്തിറങ്ങാൻ ജനം ഭയപ്പെടുന്നു. കഴിഞ്ഞ ദിവസമാണ് പള്ളിപ്രം, മങ്ങാട് ഭാഗങ്ങളിൽ ഭീതി പരത്തി തെരുവ് നായകൾ അഴിഞ്ഞാടിയത്. നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു.
കഴിഞ്ഞ ദിവസം വൈകീട്ട് മങ്ങാട് മണ്ട ബസാറിൽ റോഡിനുകുറുകെ ചാടിയ ഇരുചക്ര യാത്രികരെ അപകടത്തിൽ പെടുത്തിയിരുന്നു.
വേനൽ കടുത്തതോടെ വെള്ളവും ഭക്ഷണവും തേടി കാട്ടുപന്നികളും കൂട്ടത്തോടെ നാട്ടിൽ ഇറങ്ങിയതോടെ പ്രദേശ നിവാസികളുടെ ഉറക്കം നഷ്ടപ്പെട്ടു.
കവിയൂർ അംബേദ്കർ വായനശാലക്ക് സമീപം ഒരാഴ്ചക്ക മുമ്പ് മാഹിപ്പാലത്തെ ഓട്ടോ ഡ്രൈവർ റാസിക് പന്നിയുടെ ആക്രമണത്തിന് ഇരയായിരുന്നു. ഓട്ടോറിക്ഷയെ ആക്രമിച്ച പന്നി കൂട്ടം ഓട്ടോറിക്ഷയ്ക്കും സാരമായ കേടുപാട്
ഉണ്ടാക്കി.
പന്നിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. രാത്രികാലങ്ങളിൽ സർവീസ് നടത്തുന്ന ഓട്ടോ ഡ്രൈവർമാരാണ് പന്നികളുടെ ആക്രമണത്തിന് കൂടുതൽ ഇരയാവുന്നതെന്ന് മാഹിപ്പാലത്തെ ഓട്ടോ ഡ്രൈവർ റയീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി മങ്ങാട് ദേശീയപാത ബൈപ്പാസിന് സമീപത്തുകൂടി സ്കൂട്ടറിൽ വരികയായിരുന്ന ഭാര്യയും മകളും പന്നിയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് മങ്ങാട് ഹോട്ടലുടമയായ ടി ദീപക് ഗോവിന്ദ് പറഞ്ഞു. റോഡരികിൽ മാലിന്യം നിക്ഷേപിക്കുന്നതും കാടുമൂടിക്കിടക്കുന്നതും പന്നികളുടെ സ്വൈര്യ വിഹാരത്തിന് സൗകര്യമായിട്ടുണ്ട്. രാത്രിയായാൽ റോഡിലിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.
തെരുവുനായ്ക്കളും കാട്ടുപന്നികളും നാട്ടുകാരുടെ ഉറക്കം കെടുത്തിയിട്ടും, അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാതെ ഉറക്കം നടിക്കുകയാണ്.
ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ദേശീയപാതക്കരികിലെ തെരുവ് വിളക്കുകൾ കത്തിക്കാൻ നടപടിയെടുക്കണമെന്നും നാട്ടുകാർ പറഞ്ഞു.