ചൊക്ലി ഗ്രാമപഞ്ചായത്ത് പരിധിയിൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്ത രണ്ട് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ഒളവിലം മോന്താലിലെ ട്രെയിൻ കഫെ, കഫെ- 77 എന്നീ സ്ഥാപനങ്ങൾക്കാണ് പതിനഞ്ചായിരം രൂപ വീതം പിഴ വിധിച്ചത്. രണ്ട് സ്ഥാപനങ്ങളുടെയും പരിസരത്ത് ജൈവ, അജൈവ മാലിന്യങ്ങൾ വലിച്ചെറിഞ്ഞ നിലയിലായിരുന്നു.
ട്രെയിൻ കഫെയിൽ അനധികൃതമായി ഇൻസിനേറ്റർ സ്ഥാപിച്ച് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കത്തിച്ചതായും കഫെ- 77 മാലിന്യങ്ങൾ ഹരിത കർമ്മസേനയ്ക്ക് കൈമാറുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി. പഞ്ചായത്തീരാജ് ആക്ട് പ്രകാരം വിവിധ വകുപ്പുകൾ ചേർത്താണ് പിഴ ചുമത്തിയത്. തുടർ നടപടികൾ സ്വീകരിക്കാൻ ചൊക്ലി ഗ്രാമപഞ്ചായത്തിന് സ്ക്വാഡ് നിർദ്ദേശം നൽകി. ജില്ലാ എൻഫോഴ്‌സ്‌മെന്റ് ഓഫീസർ കെ.ആർ. അജയകുമാർ, പി.എസ്. പ്രവീൺ, ഹെൽത്ത് ഇൻസ്പെക്ടർ രംന സി.എൻ. എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
