മാഹി: പുതുച്ചേരിയിലെ എൻ.ഡി.എ സർക്കാരിൻ്റെ നിരുത്തരവാദപരമായ ഭരണ സംവിധാനത്തിനും ജനദ്രോഹ നയങ്ങൾക്കുമെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചു. ബി.ജെ.പി - എൻ.ആർ കോൺഗ്രസ് സഖ്യസർക്കാരിൻ്റെ അധികാര വടംവലി കാരണം മയ്യഴിയിലെ സാധാരണക്കാരായ ജനങ്ങൾ കടുത്ത ദുരിതത്തിലാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.
മയ്യഴിയിൽ കഴിഞ്ഞ നാല് മാസക്കാലമായി റേഷൻ അരി വിതരണം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിനുപുറമേ ക്ഷേമ പെൻഷനുകൾ, മത്സ്യത്തൊഴിലാളി പെൻഷനുകൾ എന്നിവയുടെ വിതരണവും മുടങ്ങി. പല വികസന-ക്ഷേമ പദ്ധതികളും നിലവിൽ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
ഭരണകക്ഷികൾ തമ്മിലുള്ള അധികാര തർക്കം മൂലം മയ്യഴി ജനത അനുഭവിക്കുന്ന പ്രയാസങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമര പരിപാടികളുമായി യൂത്ത് കോൺഗ്രസ് രംഗത്തിറങ്ങുമെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി. രെജിലേഷ് പറഞ്ഞു.
യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് മുഹമ്മദ് സർഫാസ്, സുമിത്ത്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശ്രീജേഷ് എം.കെ, അലി അക്ബർ ഹാഷിം തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ ജനങ്ങളെ അണിനിരത്തിക്കൊണ്ട് ശക്തമായ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകുമെന്നും നേതൃത്വം അറിയിച്ചു.