ചൊക്ലി: ഒളവിലം പാത്തിക്കൽ പ്രദേശവാസികൾ ഏറെ നാളായി കാത്തിരുന്ന പാത്തിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ മേൽപ്പാല നിർമ്മാണം പൂർത്തിയായി. പാലത്തിന്റെ ടാറിംഗ് ജോലികൾ മാത്രമാണ് ഇനി ബാക്കിയുള്ളതെന്ന് ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപ് അറിയിച്ചു.
നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിൽ, പ്രദേശവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരമാകുന്ന വിധത്തിൽ ജൂൺ 23 മുതൽ മേൽപ്പാലം താൽക്കാലികമായി ഗതാഗതത്തിനായി തുറന്നു നൽകിയതായും അദ്ദേഹം വ്യക്തമാക്കി. പാലം തുറന്നതോടെ ഒളവിലം, പാത്തിക്കൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏറെ സൗകര്യപ്രദമായ യാത്രാമാർഗം ലഭ്യമാകും.
വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യത്തിനും കാത്തിരിപ്പിനും വിരാമമിട്ടുകൊണ്ടാണ് പാലം ഗതാഗതത്തിന് തുറന്നതെന്ന് പ്രസിഡന്റ് അനൂപ് പറഞ്ഞു. ടാറിംഗ് ഉൾപ്പെടെയുള്ള ശേഷിക്കുന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കിയ ശേഷം പാലം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
