വീട്ടിൽ കയറിയ കള്ളനെ ന്യൂസിലാൻഡിൽ നിന്നും കാണാം,പോലീസിനെ കൊണ്ട് പിടിപ്പിക്കുകയും ചെയ്യാം

 


മാഹി: ന്യൂസീലൻഡിൽ അപ്പോൾ സമയം പുലർച്ചെ അഞ്ചര. ദിവസങ്ങൾക്കുമുൻപ് പൂട്ടിപ്പോയ വീട് ഒന്ന് കാണാനായാണ് കാതങ്ങൾക്കപ്പുറത്തുനിന്ന് മാഹിയിലെ കെ.ഒ. ശശിപ്രകാശ് മൊബൈൽ ഫോണിലെ ആപ്ലിക്കേഷൻ തുറന്ന് നോക്കിയത്. മാഹി റെയിൽവേ സ്റ്റേഷൻ റോഡിലെ വീടും പരിസരവും അർധരാത്രി മയക്കത്തിലൂടെ കടന്നുപോകുന്നത് കാണാൻ കൊതിച്ച അദ്ദേഹം വീട്ടുപരിസരത്തെ ആളനക്കം കണ്ട് ഞെട്ടി. കണ്ണുതിരുമ്മി സ്വപ്നമല്ലെന്ന് ഉറപ്പിച്ച് വീണ്ടും ഫോൺ സ്‌ക്രീനിലേക്ക് നോക്കുമ്പോഴേക്കും മുന്നിലെ വാതിൽ തകർത്ത് ഒരാൾ വീടിനുള്ളിലേക്ക് കയറുന്നു.

ശശിപ്രകാശ് മറ്റൊന്നും ആലോചിച്ചില്ല. തൊട്ടടുത്ത് താമസിക്കുന്ന സഹോദരൻ സരോഷ് കണ്ടോത്തിനെ ഫോണിൽ വിളിച്ചുണർത്തി കാര്യം പറഞ്ഞു. അദ്ദേഹം അയൽവാസികളെ വിളിച്ച് കാര്യം പറയുമ്പോഴേക്കും ശശി മാഹി പോലീസിലും വിവരമറിയിച്ചു. മിനുട്ടുകൾക്കുള്ളിൽ മാഹി എസ്‌ഐ കെ.സി.അജയകുമാർ സ്ഥലത്തെത്തുമ്പോഴേക്കും നാട്ടുകാർ വീടുവളഞ്ഞിരുന്നു. പോലീസ് ഉള്ളിൽ കയറി പരിശോധിച്ചെങ്കിലും ആരെയും കണ്ടില്ല. എന്നാൽ, വിശദമായ പരിശോധനയിൽ കട്ടിലിനടിയിൽനിന്ന് ആളെ കൈയോടെ പിടിച്ചു. കർണാടകയിലും കേരളത്തിലുമായി നിരവധി മോഷണക്കേസുകളിൽ പിടിയിലായി ശിക്ഷയനുഭവിച്ചിറങ്ങിയ ചിക്കമഗളൂരുവിലെ അനിൽകുമാർ (39) ആയിരുന്ന മോഷ്ടാവ്‌. പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ മാഹി കോടതി റിമാൻഡ് ചെയ്തു.

അബുദാബിയിൽ റിഗ്ഗിലെ ജോലിക്കാരനായ ശശിപ്രകാശ് മകൾ സഹനയ്ക്കും കുടുംബത്തിനുമൊപ്പം ചേരാനാണ് ഭാര്യ എൻ.സി.പ്രീതിക്കൊപ്പം ന്യൂസീലൻഡിലെത്തിയത്. മറ്റൊരു മകൾ ടിഷ അമേരിക്കയിലാണ്. 

മദ്യം ചുരുങ്ങിയ വിലയിൽ കിട്ടുമെന്നതും കുറ്റം ചെയ്ത് എളുപ്പം രക്ഷപ്പെടാൻ റെയിൽവേ സ്റ്റേഷൻ അടുത്തുണ്ടെന്നതും മോഷ്ടാക്കളെ മാഹിയിലേക്ക് ആകർഷിക്കുന്നതായി മാഹിയിൽ ലാഫാർമ ഫാർമസ്യൂട്ടിക്കൽസ് നടത്തുന്ന സരോഷ് കണ്ടോത്ത് പറഞ്ഞു.സഹോദരൻ ആ നേരത്ത് മൊബൈൽ നോക്കിയത് കൊണ്ടുമാത്രമാണ് വലിയൊരു കവർച്ചയിൽനിന്ന് രക്ഷപ്പെട്ടതെന്നും അദ്ദേഹം പറയുന്നു.

വളരെ പുതിയ വളരെ പഴയ