തലശ്ശേരി : വീട്ടിൽ അതിക്രമിച്ച് കടന്ന് മധ്യവയസ്കയോടും നാലരവയസ്സുള്ള പെൺകുട്ടിയോടും ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതികളെ തടവിനും നല്ല നടപ്പിനും ശിക്ഷിച്ചു. ഒന്നാംപ്രതി മാഹി പാറക്കൽ പൂഴിയിൽ ഹൗസിൽ പി. ഷഫീറിനെ (35) 11 വർഷം കഠിന തടവിനും 90,000 രൂപ പിഴയടയ്ക്കാനും തലശ്ശേരി പോക്സോ കോടതി ജഡ്ജി വി. ശ്രീജ ശിക്ഷിച്ചു.
രണ്ടാംപ്രതി മാഹി പാറക്കൽ പൂഴിയിൽ ഹൗസിൽ പി. പ്രദീഷ് (42), മൂന്നാംപ്രതി പിലാക്കൂൽ പാലോളിവളപ്പിൽ തോട്ടത്തിൽ പുതിയ പുരയിൽ ഹൗസിൽ ഫുഹാദ് സെനിൻ (33) എന്നിവരെ 50,000 രൂപ ബോണ്ടിൽ ഒരു വർഷം നല്ല നടപ്പിന് ശിക്ഷിച്ചു.
ഈ കാലയളവിൽ സമാനമായ കുറ്റകൃത്യങ്ങളിലോ മറ്റേതെങ്കിലും കുറ്റകൃത്യങ്ങളിലൊ ഉൾപ്പെടാൻ പാടില്ല. മാസത്തിൽ അവസാന തിങ്കളാഴ്ച ജില്ലാ പ്രെബേഷൻl ഓഫീസർ മുൻപാകെ ഹാജരാകണം. മാസത്തിൽ ഒരാഴ്‌ച സാമൂഹികസേവനം നടത്തണം എന്നിങ്ങനെയുള്ള ഉപാധികളോടെയാണ് നല്ല നടപ്പിന് ശിക്ഷിച്ചത്.
വ്യവസ്ഥ ലംഘിച്ചാൽ ജാമ്യം റദ്ദാക്കും. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി.എം. ഭാസുരി ഹാജരായി. 2020 ജനുവരി 26-ന് ചൊക്ലി ഒളവിലത്താണ് സംഭവം. ചൊക്ലി പോലീസ് എസ്ഐ കെ. സുഭാഷ്ബാബുവാണ് അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്