അഴിയൂർ: അഴിയൂരിൽ ലീഗ് - എസ്.ഡി.പി.ഐ സംഘർഷം രൂക്ഷമാകുന്നു. ലീഗ് പ്രവർത്തകനായ വലിയ പറമ്പത്ത് സാദ്ദിഖിനും (25) മാതാവ് സാജിദയ്ക്കും (47) നേരെയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച രാത്രി 9.45-ഓടെ വീട്ടുമുറ്റത്ത് വെച്ചായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ ഇരുവരേയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീട് കയറി ആക്രമണം
രോഗിയായ ഉമ്മയെ ആശുപത്രിയിൽ കൊണ്ടുപോയി തിരികെ വീട്ടിലെത്തിയ സമയത്താണ് അഞ്ചംഗ സംഘം തങ്ങളെ ആക്രമിച്ചതെന്ന് സാദ്ദിഖ് പോലീസിന് മൊഴി നൽകി. തടയാൻ ശ്രമിക്കുന്നതിനിടെയാണ് മാതാവ് സാജിദയ്ക്ക് പരിക്കേറ്റത്. സാദ്ദിഖിന്റെ തലയ്ക്കും കാൽമുട്ടിനുമാണ് പരിക്ക്. എസ്.ഡി.പി.ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ലീഗ് ആരോപിച്ചു.
തുടരുന്ന പകപോക്കൽ
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് രാഷ്ട്രീയ സംഘർഷം നിലനിൽക്കുകയാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ വിജയാഹ്ലാദ പ്രകടനത്തിനിടെ മുസ്ലിം ലീഗ് മെമ്പർ സാജിദ് നെല്ലോളിക്ക് മർദ്ദനമേറ്റതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിന് പിന്നാലെ എസ്.ഡി.പി.ഐ നേതാവ് സലീം പുനത്തിലിനും മർദ്ദനമേറ്റിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ അക്രമമെന്നാണ് സൂചന.
പോലീസ് അന്വേഷണം
സംഭവത്തിൽ ചോമ്പാൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അക്രമം നടന്ന പ്രദേശത്ത് കൂടുതൽ പോലീസ് സന്നാഹത്തെ വിന്യസിച്ചു. അതേസമയം, യൂത്ത് ലീഗ് പ്രവർത്തകനെയും മാതാവിനെയും വീട് കയറി ആക്രമിച്ച നടപടിയിൽ യൂത്ത് ലീഗ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
