മാഹി: നിലയ്ക്കാത്ത തീവ്രമഴയിലും കാറ്റിലും മാഹി വൈദ്യുതി മേഖലയ്ക്ക് കനത്ത നാശനഷ്ടമാണ് ഉണ്ടായത്. കേരളത്തിൽ നിന്നും വരുന്ന ഹൈടെൻഷൻ,ലോ ടെൻഷൻ ലൈനുകൾ അടക്കം തകരാറിലാണ് 'മാഹിയിലെ വിവിധ പ്രദേശങ്ങൾ രണ്ട് ദിവസങ്ങളായി ഇരുട്ടിലാണുള്ളത്. പരിഹരിക്കാൻ മാഹി ഇലക്ട്രിസിറ്റി നിതാന്ത ജാഗ്രത പുലർത്തുന്നുണ്ട്. തകരാറ്പരിഹരിക്കുവാൻ ജീവനക്കാരുടെ അഭാവം നിലനിൽക്കുകയും ചെയ്യുന്നതോടെ, മുമ്പൊരു കാലത്തും അനുഭവപ്പെടാത്ത വിധം 48 മണിക്കൂറിലധികം വൈദ്യുതിയില്ലാതെ ഉൾ ഗ്രാമങ്ങൾ ഇരുട്ടിലാണ്ടു കിടക്കുകയാണ്. എഞ്ചിനീയർമാരുൾപ്പടെ 81 ജീവനക്കാർ വേണ്ടിടത്ത് 38 പേരാണ് മാഹി വൈദ്യുതി വകുപ്പിൽ നിലവിലുള്ളൂ.43 ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുകയാണ്. പുതുച്ചേരിയിൽ നിന്ന് 8 ജീവനക്കാർ (കരാർ വിഭാഗം) മാഹിയിലേക്ക് തിരിച്ചതായി അധികൃതർ അറിയിച്ചു.
.കഴിഞ്ഞ രണ്ടു ദിവസമായി നിർത്താതെ ചെയ്യുന്ന കനത്ത മഴയെ തുടർന്ന് പള്ളൂർ വയൽ പ്രദേശമാകെ വെള്ളം കയറി ജനങ്ങൾ ദുരിതത്തിലായി. മാഹി ദേശീയപാതാ ബൈപ്പാസ് കടന്നുപോവുന്ന പള്ളൂർ സബ്ബ് സ്റ്റേഷൻ പരിസരം മുതൽ കമ്മ്യൂണിറ്റി ഹാൾ, കോ ഓപ്പറേറ്റിവ് കോളേജ്, അറവിലകത്ത് പാലം വരെയുള്ള പ്രദേശങ്ങളാണ് വെള്ള കയറിയിരിക്കുന്നത്. മാഹി റവന്യു വകുപ്പ് അധികൃതർ സ്ഥലത്തെത്തി ആവശ്യമായപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഹൈവെയുടെ സർവ്വീസ് റോഡിനോട് ചേർന്നുള്ള ഡ്രൈനേജ് സിസ്റ്റം കാര്യക്ഷമല്ലായെന്ന പരാതിയും നാട്ടുകാരിൽ നിന്നും ഉയരുന്നുണ്ട്. ഇത് സമീപ പ്രദേശത്തെ സാരമായിബാധിക്കുമെന്ന് നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
ചാലക്കര വയലിലെ അരങ്ങിൽ പ്രദേശത്ത് രണ്ട് വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. കൊട്ടാരത്ത് താഴെ പി.അനിത ടീച്ചറുടെ വീട്ടിലും വെള്ളം കയറിയിട്ടുണ്ട്.തച്ചോളിൽ മുക്കിലും ഓവ്ചാലുകൾ അടഞ്ഞതിനാൽ സമീപത്തെ വീടുകളിൽ വെള്ളം കയറി. പന്തക്കൽ റോഡിൽ ഐ.കെ.കെ.ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലേക്കുള്ള വഴിയിൽ റോഡിനിരുവശത്തും വെള്ളക്കെട്ട് അനുഭവപ്പെടുകയാണ്. കാൽനടയത്ര പോലും അസഹ്യമായിട്ടുണ്ട്.
ചാലക്കര എം.ജി. കോളജ് പരിസരത്ത് റോഡിൽ മരക്കൊമ്പ് പൊട്ടിവീണ് ഗതാഗത തടസ്സപ്പെട്ടു. വൈദ്യുതി ലൈനുകൾ താറുമാറായി.
വീടിന് മുകളിൽ മരം പൊട്ടിവീണു തലശ്ശേരി: തിങ്കളാഴ്ച ഉച്ചക്ക് ശേഷം ഉണ്ടായ കനത്ത മഴയിലും കാറ്റിലും വീട്ടിന് നാശനഷ്ടം. മാധ്യമ പ്രവർത്തകനായ കതിരൂർകാരക്കുന്നിലെ വൈഷ്ണവിൽ എൻ. പ്രശാന്തന്റെ വീടിനാണ് നാശനഷ്ടം സംഭവിച്ചത്. തെങ്ങ് കടപുഴകി വീണ് വീടിന്മേൽ പതിക്കുകയാണുണ്ടായത്. ഗുദ്ധജല ടാങ്കിനും കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവ സമയത്ത് വീട്ടിൽ ആളില്ലാത്തതിനാൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നുമുണ്ടായില്ല.
കയ്യാലിയിൽ വീടുകളിൽ വെള്ളം കയറി നാല് വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മാടപ്പീടികയിൽ ഓടുന്ന ബൈക്കിൽ മരക്കൊമ്പ് പൊട്ടിവീണ് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു.