Skip to content
Menu

തലശേരിയിലെ ഡബിൾ ഡെക്കർ ബസ് ട്രിപ്പ് അവസാനിപ്പിച്ചു.

തലശ്ശേരി : യാത്രക്കാരില്ലാത്തതിനാൽ കെ.എസ്.ആർ.ടി.സി.യുടെ ഡബിൾഡക്കർ ബസ് ഓട്ടം നിർത്തി. ഫെബ്രുവരിയിലാണ് തിരുവനന്തപുരത്തുനിന്ന് ബസ് തലശ്ശേരിയിലെത്തിച്ചത്. ഫെബ്രുവരി 22-ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാറും സ്പീക്കർ എ.എൻ.ഷംസീറും യാത്ര ചെയ്താണ് ഉദ്ഘാടനം ചെയ്തത്.ഇതിനുശേഷം മാർച്ച് ആദ്യവാരം തലശ്ശേരി കാർണിവൽ വരെ യാത്രക്കാരുണ്ടായിരുന്നു. ഇതിനുശേഷം യാത്രക്കാർ കുറഞ്ഞു. ഇതോടെയാണ് ഓട്ടം നിർത്തിയത്. ആളുകൾ മുൻകൂട്ടി ആവശ്യപ്പെടുന്ന പ്രകാരം വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് യാത്ര. 40 ആളുകൾവരെ ഉണ്ടെങ്കിൽ മാത്രമേ ബസ് ഓടൂ.

ഒരാൾക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങി എട്ടരയ്ക്ക് തിരിച്ചെത്തുന്ന തരത്തിലാണ് യാത്ര. ഉച്ചയ്ക്കുള്ള കഠിനമായ ചൂട് യാത്രയെ ബാധിച്ചു. ചൂടിന് യാത്രചെയ്യാൻ ആളുകൾക്ക് താത്‌പര്യമില്ല. ഇപ്പോൾ മൂന്നും നാലും ആളുകൾ മാത്രമാണ് യാത്രയ്ക്കുണ്ടാകുന്നത്. മൂന്നുപേർക്ക് മാത്രം ബസ് ഓടിയാൽ നഷ്ടമാകും. ചൂട്മാറി മഴ വന്നാൽ മുകൾഭാഗത്ത് മേൽക്കൂരയില്ലാത്തതിനാലും യാത്ര ബുദ്ധിമുട്ടാകും. തിരുവവന്തപുരത്തും കൊച്ചിയിലും മാത്രം കാണുന്ന ഡബിൾഡക്കർ തലശ്ശേരിയിലെത്തിയപ്പോൾ ആളുകൾക്ക് കൗതുകമായിരുന്നു. ബസിന്റെ താഴത്തെ നിലയിൽ 28 ആളുകൾക്ക് ഇരിക്കാനുളള സീറ്റും രണ്ട് മേശയുമുണ്ട്.

മുകളിലത്തെ നിലയിൽ 21 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. തലശ്ശേരി പൈതൃക ടൂറിസം പദ്ധതി ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെ സ്പീക്കർ എ.എൻ.ഷംസീർ മുൻകൈയെടുത്താണ് ബസ് തലശ്ശേരിയിലെത്തിച്ചത്. തലശ്ശേരി ഡിപ്പോയിൽനിന്ന് തുടങ്ങി ഇല്ലിക്കുന്ന് ഗുണ്ടർട്ട് ബംഗ്ലാവ്, കോടതി, ഓവർബറീസ്‌ ഫോളി, കോട്ട, ഗോപാലപ്പേട്ട വഴി മാഹിയിലെത്തും.മാഹി ബസിലിക്ക പള്ളി, മാഹി പുഴയോര നടപ്പാതയിൽനിന്ന് ബൈപ്പാസിലൂടെ മുഴപ്പിലങ്ങാട് ബീച്ച് സന്ദർശിച്ച് തലശ്ശേരി വരെയാണ് യാത്ര. 40 പേർ ആവശ്യപ്പെട്ടാൽ യാത്ര ചെയ്യാൻ കെ.എസ്.ആർ.ടി.സി. അധികൃതർ തയ്യാറാണ്.

മാഹി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..